കോല്‍ക്കത്ത: ലയണല്‍ മെസ്സിയുടെ "ഗോട്ട് ടൂര്‍ ഇന്ത്യ' മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്ത അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മെസിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കിടെ ആരാധകർ രോഷകുലരായതിന് പിന്നാലെയാണ് അറസ്റ്റ്. ദത്തയെ അറസ്റ്റുചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍ ജാവേദ് ഷാമിം അറിയിച്ചു.
ദത്തയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും പോലീസ് അറിയിച്ചു.
അതേസമയം, മെസി കൊൽക്കത്തയിൽ നിന്നും ഹൈദരാബാദിലെത്തി. ഇവിടെ നടക്കുന്ന ചടങ്ങിൽ രാഹുൽഗാന്ധി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയ മെസി പെട്ടന്ന് തന്നെ മൈതാനം വിട്ടതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസിയെ കാണാനായില്ലെന്ന് 5,000 മുതൽ 25,000 രൂപവരെ പണം ചിലവാക്കി ടിക്കറ്റ് എടുത്ത ആരാധകർ ആരോപിച്ചു.
കുപിതരായ ജനക്കൂട്ടം സ്റ്റേഡയത്തിലേക്ക് കസേരയും കുപ്പിയും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സതാദ്രു ദത്തയെ അറസ്റ്റുചെയ്തിരിക്കുന്നത്.